ചോക്കുമലയിലിരിക്കുന്നവൻ ചോക്ക് അന്വേഷിച്ച് നടന്ന കഥ പോലെയാണ് ചിലപ്പോഴൊക്കെ നാം. ഏറ്റവും മികച്ചത് സ്വന്തം മണ്ണിലുണ്ടെങ്കിലും അത് തിരിച്ചറിയാതെ അന്യദേശത്ത് നിന്ന് ഇറക്കുമതി ചെയ്യും. അതിന് ഉദാഹരണമാണ് ഏറ്റവും മികച്ചതെന്നും വില കൂടിയതെന്നും കരുതുന്ന ബെൽജിയം ചോക്ലേറ്റുകൾ. കൂടുതൽ വില കൊടുത്ത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ബെൽജിയം ചോക്ലേറ്റ് ഉൾപ്പെടെയുള്ള പല പ്രീമിയം ചോക്ലേറ്റുകളും നിർമ്മിക്കാനാവശ്യമായ കൊക്കോ കയറ്റി അയക്കുന്നതിൽ ഒരിടം കേരളമാണ്! ബെൽജിയം ചോക്ലേറ്റ് പോലെ പ്രീമിയം ചോക്ലേറ്റ് കേരളത്തിലും നിർമ്മിക്കാൻ കഴിയുമെന്ന് തിരിച്ചറിയുകയും അതിൽ വിജയം കൈവരിക്കുകയും ചെയ്ത രണ്ട് സഹോദരങ്ങളെ പരിചയപ്പെടാം. കുര്യച്ചനും ഔസേപ്പച്ചനും. പേര് കേട്ട് പ്രായമളക്കണ്ട. 30 വയസ് എത്താത്ത രണ്ട് ചെറുപ്പക്കാരാണിവർ. റാക്കൊഡെല്ല എന്ന തങ്ങളുടെ ചോക്ലേറ്റ് ബ്രാൻഡ് ഉണ്ടായ കഥ പറയുന്നു കുര്യച്ചൻ.
ഐസ്ക്രീം ലോകത്ത് നിന്ന് ചോക്ലേറ്റുകളിലേക്ക്
തൊടുപുഴ ഏഴുമുട്ടത്താണ് നാട്. തൊടുപുഴക്കാർക്ക് ഏറെ പരിചിതമായ മിൽക്കി വൈറ്റ് എന്ന ഐസ്ക്രീം ബ്രാൻഡ് അച്ഛൻ ജോൺസൺ ജോസഫും അധ്യാപിക കൂടി ആയ അമ്മ ടീഷ ജോൺസണും ചേർന്ന് തുടക്കമിട്ടതാണ്. കുട്ടിക്കാലം മുതൽ ഒഴിവ് കിട്ടുമ്പോഴെല്ലാം ആ ഐസ്ക്രീം ഫാക്ടറിയിലും കടയിലുമൊക്കെയായിരുന്നു ഞങ്ങൾ. അങ്ങനെ കുട്ടിയായിരുന്നപ്പോൾ മുതൽ ബിസിനസ് തന്നെയായിരുന്നു ഉള്ളിൽ. വലുതാകുമ്പോൾ ഇതുപോലെ എന്തെങ്കിലും സ്വന്തമായി തുടങ്ങണം എന്നായിരുന്നു. ബെൽജിയത്ത് നിന്നുള്ള ലൂക്ക എന്ന സായിപ്പിനെ ഞങ്ങളുടെ കടയിൽ ഐസ്ക്രീം കഴിക്കാൻ വന്നപ്പോൾ പരിചയപ്പെട്ടിരുന്നു. അദ്ദേഹം ഇടയ്ക്കിടെ വരും നാട്ടിൽ. ഇടുക്കിയിലെ കൊക്കോ കർഷകരിൽ നിന്ന് ഗുണമേന്മയേറിയ കൊക്കോ ബീൻസ് ശേഖരിച്ച് ശാസ്ത്രീയമായി ഉണക്കിയെടുത്ത് വിദേശത്തേക്ക് കയറ്റി അയക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വിദേശത്ത് ഗുണനിലവാരമേറിയ പ്രീമിയം ചോക്ലേറ്റ് ഉണ്ടാക്കാനാണ് ഈ കൊക്കോ ബീൻസ് അയക്കുന്നതെന്ന് ലൂക്ക പറഞ്ഞിരുന്നു.
തേവര സേക്രട്ട് ഹാർട്ട് കോളേജിൽ ഡിഗ്രിയും ചങ്ങനാശേരി എസ്.ബി കോളേജിൽ പി.ജിയുംയ പൂർത്തിയാക്കിയ ശേഷം ബിസിനസ് തുടങ്ങാമെന്ന് തീരുമാനിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് ചോക്ലേറ്റ് തന്നെയായിരുന്നു. ലൂക്കയോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം തടഞ്ഞു. കേരളത്തിൽ എന്നല്ല ഇന്ത്യയിലെവിടെയും പ്രീമിയം ചോക്ലേറ്റിന് മാർക്കറ്റില്ല എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അത്ര ആഗ്രഹമാണെങ്കിൽ ചോക്ലേറ്റ് ഉണ്ടാക്കുന്നതൊക്കെ പഠിപ്പിച്ചു തരാമെന്ന് അദ്ദേഹം സമ്മതിച്ചു. ഞങ്ങളുടെ വാചകമടിയിൽ മാർക്കറ്റ് ഉണ്ടാക്കാനാകും എന്നായിരുന്നു പ്രതീക്ഷ. അങ്ങനെ വാഴക്കുളം വിശ്വജോതി കോളേജ് ഒഫ് എൻജിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയിരിക്കുന്ന സഹോദരൻ ഔസേപ്പച്ചനെയും കൂട്ടുപിടിച്ച് ചോക്ലേറ്റ് ഫാക്ടറിയ്ക്ക് തുടക്കം കുറിച്ചു. അച്ഛനും അദ്ദേഹത്തിന്റെ സഹോദരൻ റാബിൻ മാത്യു അങ്കിളും ചേർന്ന് മുടക്കുമുതലിന്റെ പാതി നൽകി. ബാക്കി ലോണെടുത്തു. അങ്ങനെ 35 ലക്ഷം രൂപയ്ക്ക് ഫാക്ടറി തുടങ്ങി. മറ്റെല്ലാ തുടക്കക്കാരെയും പോലെയായിരുന്നു ഞങ്ങളും. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ചെടുത്ത ഫാക്ടറിയിൽ ഞാനും ചേട്ടനും തന്നെയായിരുന്നു തൊഴിലാളികൾ. രാവിലെയും രാത്രിയുമെല്ലാം ചെലവഴിച്ച് ചോക്ലേറ്റ് ഉണ്ടാക്കാൻ ഞങ്ങൾ തുടങ്ങി. പാലിന്റെയും പഞ്ചസാരയുടെയും കൊക്കോയുടെയും അളവ് വ്യത്യാസപ്പെടുത്തി 30, 40, 50, 60, 70, 80 ശതമാനം കൊക്കോ ഉള്ള പലതരം ചോക്ലേറ്റ് ബാറുകൾ ഉണ്ടാക്കി പഠിച്ചു. ചേരുവയും രുചിയും പാകമായപ്പോൾ അത് ബ്രാൻഡ് ആക്കി മാറ്റി. ഫിന്നിഷ് ഭാഷയിൽ സ്നേഹപൂർവ്വം ( വിത്ത് ലവ്) എന്ന് അർത്ഥം വരുന്ന റക്കൊഡെല്ല എന്ന പേരുമിട്ടു. അങ്ങനെ കൊവിഡ് കാലത്ത്, 2020ൽ കേരളത്തിൽ നിന്നുള്ള പ്രീമിയം ചോക്ലേറ്റ് റാക്കൊഡെല്ല എന്ന ഞങ്ങളുടെ ചോക്ലേറ്റുകൾ വിപണിയിലിറങ്ങി.
ലൂക്ക പറഞ്ഞത് സത്യമാകുന്നു
സാധാരണ ചോക്ലേറ്റുകളിൽ കൊക്കോ ബീൻസ് പൊടിയോടൊപ്പം പഞ്ചസാര, പാൽ, പാം ഓയിലോ മറ്റ് സസ്യ എണ്ണകളോ ചേർത്താണ് ചോക്ലേറ്റ് നിർമ്മിക്കുക. എന്നാൽ, ലൂക്ക വളരെ ശാസ്ത്രീയമായി ഉണക്കിയെടുക്കുന്ന കൊക്കോബീൻസിൽ മറ്റു സസ്യഎണ്ണകളൊന്നും തന്നെ ചേർക്കാതെ, അതിൽ നിന്ന് തന്നെ ഊറിവരുന്ന കൊക്കോബട്ടറിൽ തന്നെയാണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. വളരെ ഗുണനിലവാരമുള്ള കൊക്കോ ആയതിനാൽ കയ്പ് രുചിയും കുറവാണ്. അതിനാൽ പഞ്ചസാരയും അധികം ചേർക്കേണ്ടതില്ല. ആസിഡ് വാഷ് അല്ലാത്തതിനാൽ കൊക്കോ ഇരുണ്ട് പോകുന്നുമില്ല. ആരോഗ്യത്തിന് ദോഷം ചെയ്യാത്ത, കൊക്കോയുടെ യഥാർത്ഥ മണവും രുചിയും അടങ്ങിയ ചോക്ലേറ്റ് വിപണിയിലെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ. എന്നാൽ, പ്രീമിയം ചോക്ലേറ്റുകൾ കേരളത്തിൽ വിറ്റുപോകില്ല എന്ന ലൂക്ക പറഞ്ഞത് സത്യമാണെന്ന് തോന്നിയ ദിനങ്ങളായിരുന്നു റാക്കൊഡെല്ലയുടെ ആദ്യവർഷം. പ്രീമിയം എന്ന് ഞങ്ങൾ കരുതിയ ഇടങ്ങളിലായിരുന്നു ഇത് വയ്ക്കാൻ അവസരം തേടി പോയത്. ഈ ചോക്ലേറ്റും കൊണ്ട് നൂറുപേരെ കണ്ടാൽ 80 പേരും വേണ്ട എന്ന് പറയുന്ന അവസ്ഥ. എങ്കിലും ഞങ്ങളെ സ്വീകരിച്ച ബാക്കി 20 ശതമാനം പേരിലായിരുന്നു വിശ്വാസം. കൊച്ചിയിലെ പന്തൽ ബേക്ക് ഷോപ്പ്, ക്രൗൺ പ്ലാസ ഹോട്ടൽ തുടങ്ങിയവരൊക്കെ ഞങ്ങളെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കേരളത്തിലെ അവസ്ഥ ഇതായതു കൊണ്ട് മറ്റൊരു ശ്രമം എന്ന നിലയ്ക്ക് ഞങ്ങൾ കേരളത്തിന് പുറത്തേക്ക് പോയി. പക്ഷേ, റാക്കൊഡെല്ലയുടെയും ഞങ്ങളുടെയും ജീവിതം മാറ്റി മറിക്കുന്നതായിരുന്നു ആ തീരുമാനം. ഇവിടുത്തേതിന് നേർ വിപരീതമായി കാണാൻ പോയ നൂറിൽ നൂറ് പേരും ഞങ്ങളെ സ്വീകരിച്ചു. എന്താണ് ഞങ്ങളുടെ ചോക്ലേറ്റിന്റെ പ്രത്യേകത എന്ന് കേരളത്തിൽ ആരും ചോദിച്ചതുമില്ല, കേൾക്കാൻ തയ്യാറായതുമില്ല. എന്നാൽ, ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിലൊക്കെ ഞങ്ങൾ ചെല്ലുമ്പോൾ ചോക്ലേറ്റിനെ കുറിച്ച് പഠിക്കാൻ അവിടെയുള്ളവർ പുസ്തകവും പേനയുമായി വരുന്ന അവസ്ഥ!. വിജയിക്കാനാകുമെന്ന് ഞങ്ങൾക്ക് വിശ്വാസം നൽകിയ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഇന്ത്യയിലെ മറ്റുനഗരങ്ങളിലെ പ്രീമിയം റസ്റ്ററന്റുകളിലും ബേക്കറികളിലും റക്കൊഡെല്ല ചോക്ലേറ്റ് സ്ഥാനം പിടിച്ചു. ആവശ്യക്കാർ ഏറി വന്നു. മുടക്കുമുതൽ കഴിഞ്ഞ് ലഭിച്ച ലാഭം മുഴുവൻ തിരികെ കമ്പനിയിലേക്ക് ഇട്ട് അടുത്ത ഘട്ടത്തിലേക്ക് കടന്നു. ചോക്ലേറ്റ് ബാറുകൾക്ക് പുറമെ കേക്ക് പോലെ ബേക്ക് ചെയ്തെടുക്കുന്ന ഉത്പന്നങ്ങൾക്ക് വേണ്ടിയുള്ള ചോക്ലേറ്റ് ആയിരുന്നു അടുത്ത ഉത്പന്നം. കേരളത്തിലെ ഒരുസെലിബ്രിട്ടി പ്രീമിയം ഹോം ബേക്കർക്ക് അത് പരീക്ഷിക്കാനായി നൽകി. പരീക്ഷണം വിജയിച്ചില്ല എന്നായിരുന്നു അവിടെ നിന്ന് വന്ന മറുപടി. ആയിരം രൂപയ്ക്ക് കേക്ക് വിൽക്കുന്ന ഹോംബേക്കറും 4000 രൂപയ്ക്ക് കേക്ക് വിൽക്കുന്ന സെലിബ്രിട്ടി ഹോം ബേക്കറും ഉപയോഗിക്കുന്നത് 100 രൂപ വിലയുള്ള നിലവാരം കുറഞ്ഞ കോംപൗണ്ട് ചോക്ലേറ്റ് ബാർ തന്നെയായിരുന്നു. പ്രീമിയം ചോക്ലേറ്റ് ബാർ എങ്ങനെ ഉരുക്കണമെന്ന് പോലും പഠിക്കാൻ അവർ തയ്യാറായില്ല എന്നത് സങ്കടമുണ്ടാക്കി. ചോക്ലേറ്റ് ബാർ പോലെ മറ്റുനഗരങ്ങളിൽ ഇവ വിജയിക്കുമോ എന്ന പരീക്ഷിക്കാനായി കൊണ്ടു പോയി. മുംബൈയിലെയും ബാംഗ്ലൂരിലെയും കഫെകളിൽ ബേക്കിംഗിനായി നിൽക്കുന്നവരിൽ പലരും വിദേശത്ത് നിന്നുള്ളവരായിരുന്നു. അവർ ഈ ചോക്ലേറ്റ് തങ്ങളുടെ കേക്കുകളിലും മറ്റ് പലഹാരങ്ങളിലും ഉപയോഗിക്കുക മാത്രമല്ല, അതിന് വേണ്ടി തങ്ങളുടെ റെസിപ്പികളിൽ മാറ്റം വരുത്താൻ പോലും തയ്യാറായി! ഇപ്പോൾ തിരുവനന്തപുരം താജ് ഹോട്ടൽ ഉൾപ്പെടെ ഇന്ത്യയിലെ മുന്തിയ പല ഹോട്ടലുകളിലും ബേക്കിംഗ് പലഹാരങ്ങളിൽ ഉപയോഗിക്കുന്നത് റാക്കൊഡെല്ലയുടെ ചോക്ലേറ്റാണ്.
ചോക്ലേറ്റ് രുചിയുമായി കഫെ
പലഹാരങ്ങൾക്ക് ഞങ്ങളുടെ ചോക്ലേറ്റ് ചേരില്ല എന്ന് തുടക്കത്തിൽ കേട്ടത് വാശിയായി ഉള്ളിലുണ്ടായിരുന്നു. അതിൽ നിന്നാണ് കൊച്ചി പനമ്പിള്ളി നഗറിൽ റാക്കൊഡെല്ല ചോക്ലേറ്റ്സ് എന്ന കഫെയ്ക്ക് തുടക്കമിട്ടത്. ഞങ്ങളുടെ ചോക്ലേറ്റ് ബാറുകൾ മാത്രമല്ല ആളുകളുടെ ഇഷ്ടത്തിന് അനുസരിച്ച് ചോക്ലേറ്റിന്റെ അളവ് തിരഞ്ഞെടുത്ത് കഴിക്കാവുന്ന ബേക്കിംഗ് പലഹാരങ്ങൾ നൽകുകയാണ് ഇവിടെ. മൈദയോ മറ്റു പൊടികളോ ചേർക്കാത്ത പൂർണ്ണമായും ചോക്ലേറ്റ് കൊണ്ടുമാത്രം നിർമ്മിച്ച കേക്ക് ഞങ്ങളുടെ സിഗ്നേച്ചർ ഐറ്റം ആണ്. 70 ശതമാനം കൊക്കോ ചേർന്ന ബ്രൗണി, 100 ശതമാനം ചോക്ലേറ്റ് മാത്രം ചേർന്ന ഐസ്ക്രീം, കോൾഡ് ചോക്ലേറ്റ് കോഫി, എന്നിങ്ങനെ ചോക്ലേറ്റിന്റെ പലവിധ രുചികൾ ഞങ്ങൾ ഒരുക്കി നൽകുന്നുണ്ട്. ഭാവിക, വിഘ്നേഷ് ദമ്പതികൾ തുടക്കമിട്ട കഫിനറി എന്ന ബ്രാൻഡ് കൂടി ഞങ്ങളോടൊപ്പം ചേർന്നിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോഫീബീൻസ് കൊണ്ടുണ്ടാക്കിയ വിവിധതരം കോഫികളും കോഫി ചേർത്ത മറ്റു പാനീയങ്ങളുമാണ് അവർ നൽകുന്നത്.
മൂന്നുഘട്ടങ്ങളിലായി റക്കൊഡെല്ലയ്ക്കായി 80 ലക്ഷത്തോളം രൂപ ഇതുവരെ നിക്ഷേപം നടത്തിയിട്ടുണ്ട്. സ്റ്റാർട്ട് അപ്പിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് സഹായം ലഭിച്ചിരുന്നു. രണ്ടാംഘട്ടത്തിന് അപേക്ഷിച്ചെങ്കിലും പണം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും ലഭിക്കുന്ന ലാഭം തിരികെ നിക്ഷേപിച്ച് ബിസിനസ് വളർത്താൻ തന്നെയാണ് തീരുമാനം. കൊക്കോ ബീൻസിന് 350 രൂപയിൽ നിന്ന് 750 രൂപയിലേക്ക് എത്തിയത് തിരിച്ചടിയാണെങ്കിലും ബിസിനസ് വളർത്താൻ അതും ഒരു വഴികാട്ടിയായാണ് കാണുന്നത്. കുറച്ച് സ്ഥലത്ത് പ്രീമിയം ക്വാളിറ്റി കൊക്കോ ചെടികൾ ലൂക്കയ്ക്കൊപ്പം ചേർന്ന് വളർത്തിയെടുക്കാനുള്ള ശ്രമം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഫാക്ടറിയിലും കഫെയിലും രണ്ട് വീതം 4 ജീവനക്കാരുണ്ട്. കുടുംബത്തിലെ യുവതലമുറയെയും ചേർത്തുപിടിച്ചാണ് ഇപ്പോൾ റാക്കൊഡെല്ലയുടെ യാത്ര.